ശ്രീലങ്കൻ തീരങ്ങളിലേക്കുള്ള കടൽപ്പാത നിണമണിഞ്ഞതാണ് കടലെല്ലാമറിയുന്നു കടലെല്ലാം മായ്ക്കുന്നു. എന്നിട്ട് അലകളില്ലാതെ നിശബ്ദമായി ഒഴുകുന്നു. പിന്നെ കടൽ താണ്ടി ഭീകരതവളങ്ങളിലേക്കെത്തുമ്പോഴേക്കും ഒരു യുദ്ധത്തിന്റെ എല്ലാ കിടിലതയും രൗദ്രതയും വായനക്കാരൻ അനുഭവിക്കുകയായി. മഹാദേവൻ തമ്പി നമ്മോടു പറയുന്നത് ജീവിതത്തിന്റെ അപസർപ്പക കഥകളാണ്. ഒറ്റ നോട്ടത്തിൽ അവിശ്വസനീയമായ ഒരു വില്ലൻ സിനിമ പോലെയാണത്. പക്ഷെ ആഴികളെ വകഞ്ഞുമാറ്റി അഗാധതകളിലേക്ക് ആണ്ടിറങ്ങുന്ന ജലജ്ജ്വാല അത് സത്യമാണെന്നു വിളിച്ചു പറയുന്നു.