കൊച്ചിക്കും തിരുവിതാംകൂറിനും ഇടയ്ക്ക് പുഴകൊണ്ട് വേലി കെട്ടിയ ഒരു കൊച്ചു നാട്ടുരാജ്യമാണ് മാമലയെന്നും; കവലയിലുള്ള തന്റെ അപ്പാപ്പന്റെ പലചരക്കുകടയാണ് രാജ്യതലസ്ഥാനം എന്നും കരുതിയിരുന്ന ഒരു കുട്ടിക്കുറുമ്പി. കടത്തിണ്ണയിലിട്ടിരുന്ന ഉപ്പുമേശപ്പുറത്തിരുന്ന് നാട്ടുപ്രമാണികള്‍ വിശേഷങ്ങള്‍ പറയുമ്പോള്‍ മേശപ്പുറത്ത് നിരത്തിവച്ചിരിക്കുന്ന മിഠായിഭരണികളില്‍ കവിളുരുമ്മി നിന്നൊരു പെണ്‍കുട്ടി. അവളുടെ ലോകത്തെ പാടവരമ്പുകളും നീര്‍ച്ചാലുകളും തത്തയും പൂച്ചയും കാക്കയും ആട്ടിന്‍കുട്ടികളും പാമ്പും തവളയും കുരിശും കരിങ്ങാച്ചിറമുത്തപ്പനും ആനയും അമ്പലക്കാവുകളും പിന്നെ കുറച്ചു മനുഷ്യരും. ഗ്രാമാര്‍ത്തികളിലെ ചമുടുതാങ്ങി വിശ്രമക്കല്ലുകളില്‍ കാലത്തിന്റെ ക്ലാവും പൊടിയും പോറലുമേറ്റു കിടന്ന ഓര്‍മ്മകളെ ഈ പെണ്‍കുട്ടി കയ്യിലേന്തി തേച്ചു മിനുക്കിയെടുത്ത് തെളിവോടെ ഒളിയും മറയുമില്ലാതെ പറയുകയാണ്. വായിച്ചുപോകാതിരിക്കാനാവില്ല അതിലുപരി ഹൃദയത്തില്‍ തങ്ങിനില്‍ക്കും ഈ വികൃതിക്കുട്ടിയുടെ കുസൃതിത്തരങ്ങള്‍. ഇടയ്ക്ക് നാം നമ്മെ ഓര്‍ത്തെടുക്കുകയും ചെയ്യും.