പതിനേഴ് പാഠങ്ങളിലായി പടർന്നുനിൽക്കുന്ന മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിൽ എവിടെയും മനുഷ്യസ്പർശമില്ലെങ്കിലും ഇതിലാവർത്തിക്കുന്നത് മനുഷ്യസ്വഭാവ വൈചിത്ര്യങ്ങളാണ്. അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും മാനേജറും വിദ്യാർത്ഥികളും എല്ലാം എല്ലാം പക്ഷിമൃഗാദികളായി പ്രകൃതിയിൽ ജീവിക്കുന്നവരാണ്. അവരിലൂടെ വിരിയുന്ന വിദ്യാലയ പാഠങ്ങൾ ഓരോന്നും വായനയോടൊപ്പം നമ്മെ പഠിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം സാമൂഹ്യവിമർശനങ്ങളും ആക്ഷേപഹാസ്യത്തിന്റെ ചാട്ടുളിയിലൂടെ പുറത്തുവരുന്നു. നമ്മുടെ വിദ്യാഭ്യാസ രീതികളെല്ലാം മാറിയെങ്കിലും പഴയവയുടെ പ്രേതങ്ങൾ ഇപ്പോഴും വിദ്യാലയരംഗത്ത് നീരാളിയെപ്പോലെ ചുറ്റി നിൽക്കുന്നു എന്ന് ഈ നോവലിൽ നിന്നും നമുക്ക് വായിച്ചെടുക്കാവുന്നതാണ്.