കോവിലന്റെ കൃതികളിൽ കാല്പനികതയും ദിവാസ്വപ്നങ്ങളും ഇല്ല. അവിടെ ദുഖവും ആർദ്രതയും കരുണയും പ്രണയവുമെല്ലാം പരുക്കൻ യാഥാർഥ്യങ്ങൾ കട്ട പിടിച്ചു നിൽക്കുന്നു. നിശൂന്യമായ നഗരവും വിശപ്പിന്റെ കരാളതയും മരണത്തിന്റെ രൗദ്രതയും തൊടിയിലെ നനഞ്ഞ മണ്ണും നമ്മുടെ സ്വസ്ഥതയെ കാർന്നു തിന്നുന്നു. തീവ്രമായ ഒരു റിയലിസ്റ്റിക് ബോധത്തിന്റെ ആവിഷ്കാരങ്ങളാണവ. പിൽക്കാലത്തു കോവിലൻ തനിക്കു ചുറ്റുമുള്ള യാഥാർഥ്യങ്ങളെ മിത്തുകളിലൂടെയും മന്ത്രികതയിലൂടെയും ആവിഷ്കരിച്ചു കൂടുതൽ തീവ്രമാക്കി.ഭാഷയിലും സാഹിത്യത്തിലും മുമ്പേ നടന്നവനാണ് കോവിലൻ എന്ന അയ്യപ്പൻ. വേര്പിരിഞ്ഞുപോയതിനുശേഷമുള്ള ഒരു കോവിലനെയായിരിക്കും നാം കൂടുതൽ പഠിക്കാൻ ശ്രമിക്കുക.