''''സാഹിത്യത്തിലായാലും സിനിമയിലായാലും പ്രണയത്തെക്കുറിച്ചാണെങ്കിലും ഇണചേരലിനെക്കുറിച്ചാണെങ്കിലും എത്രയോ കാലമായി ആവര്‍ത്തിച്ചു പഴകിയ പുരുഷകേന്ദ്രീകൃതമായ കാഴ്ചകളോ വിവരങ്ങളോ ആയി തുടരുന്നിടത്താണ് നോവലിസ്റ്റിന്റെ ഈ സത്യവാങ്മൂലം എന്നത് ശ്രദ്ധേയമാണ്. ഭാഷാപരമായ ഒഴുക്കും ലളിതമായ പദാവലികളും ചിലപ്പോഴൊക്കെ നോവലിലെ തന്നെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ''''കുട്ടിക്കാലത്തേക്കുള്ള ഒരു പായ വിരിക്കലായിട്ടാണ്'''' വായനക്കാര്‍ക്കനുഭവപ്പെടുക. രതിയുടേയും പ്രണയത്തിന്റേയും ബിംബസമൃദ്ധി ഈ പുസ്തകത്തിലെ ഓരോ വരികളിലും നമുക്ക് വായിച്ചെടുക്കാം. ലോകം പറയുന്ന പോലെ ജീവിക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണീ നോവല്‍. ഒരു സ്ത്രീയുടെ ജീവിതമെന്നത് ഒരു ഫ്‌ളാറ്റിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ഒരു ശവപ്പെട്ടിക്കുള്ളിലെന്നപോല്‍ അലിഞ്ഞു തീരാനുള്ളതല്ലെന്നും മറിച്ച് അത് പ്രണയമാകുന്ന മഞ്ഞിന്‍ മടക്കുകളില്‍ പുഷ്പിക്കുകയും ഇലഞ്ഞിപ്പൂക്കളായ് സുഗന്ധം പരത്തുകയും വൈന്‍ കുപ്പികളില്‍ ലഹരിയായി പടരുകയും എന്റെയാത്മാവില്‍ ഞാനായിത്തീരുകയും ചെയ്യുന്ന ഒന്നാണെന്ന് നോവലിസ്റ്റ് എഴുതി വയ്ക്കുന്നു.''''