ഒ.പി സുരേഷിന് കവിത പരപ്പുകളിൽ നിന്ന് ആഴങ്ങളിലേക്കുള്ള ഒരു എതിർനടത്തമാണ്. നിന്ന നിൽപ്പിൽത്തന്നെ ദീർഘയാത്രകൾ നിർവഹിക്കുന്ന ഒരുന്മത്തമാന്ത്രികതയാണ്. 'സൗഹൃദത്തിന്റെ ശക്തീഗീത'മെന്നോ 'ഒന്നും ഒന്നുമല്ലെന്ന' ദർശനസൂക്ഷ്മതയെന്നോ അഗാധതകളുമായുള്ള അഭിമുഖമെന്നോ വ്യത്യസ്തതകളുടെ സംഘനൃത്തമെന്നോ വിശേഷിപ്പിക്കാവും വിധം സ്വയം സ്വതന്ത്രമായിരിക്കാനുള്ള ഒരിച്ഛയാണ് ഒ.പി സുരേഷിന്റെ കവിതകളിൽ അനുഭവപ്പെടുന്നത്. ഒന്നായിരിക്കെ പലതായി മാറാൻ കഴിയുന്ന കാഴ്ചകളിലേക്കാണത് കണ്ണുതുറന്നിരിക്കുന്നത്. സമൃദ്ധിയുമായുള്ള സംവാദങ്ങളെക്കാൾ ഏതോ 'ശൂന്യത'കളെ അത് സ്വപ്നം കാണുന്നതായി തോന്നുന്നു. -കെ.ഇ.എൻ