അവിഭക്ത ഇന്ത്യയില്‍ ജനിച്ച് പാകിസ്ഥാനില്‍ മരണമടഞ്ഞ സാദത്ത് ഹസന്‍ മന്‍ടോ തന്റെ കഥകള്‍കൊണ്ട് അനുവാചകരെ ഞെട്ടിപ്പിച്ച എഴുത്തുകാരനാണ്. ഉറുദുവിലാണ് കഥകള്‍ പിറന്നുവീണത്. സമൂഹത്തിലെ അപ്രിയസത്യങ്ങള്‍ ഇത്ര സത്യസന്ധമായി വെട്ടിത്തുറന്നു പറഞ്ഞ മറ്റൊരു കഥാകാരന്‍ മന്‍ടോയുടെ സമകാലികനായി ഇന്ത്യയിലോ പാകിസ്ഥാനിലോ ഉണ്ടായിരുന്നില്ല. ഇന്ത്യാവിഭജനത്തെ അദ്ദേഹം എതിര്‍ത്തു. ചങ്കു പിളര്‍ക്കുന്ന അനുഭവങ്ങളാണ് വിഭജനം മന്‍ടോയ്ക്കു സമ്മാനിച്ചത്. മന്‍ടോയുടെ കഥകളില്‍ അശ്ലീലം ആരോപിച്ച് ബ്രിട്ടീഷ് ഇന്ത്യയില്‍ മൂന്നു പ്രാവശ്യവും സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനില്‍ മൂന്നു പ്രാവശ്യവും വിചാരണയ്ക്കു വിധേയമാക്കി. മഹാനഗരമായ ബോംബെയിലെ ചേരികളില്‍ ജീവിച്ച് അവിടത്തെ കഥകള്‍ എഴുതിയാണ് അദ്ദേഹം കഥയുടെ കൊടുമുടികള്‍ കീഴടക്കിയത്. അരികുവല്ക്കരിക്കപ്പെട്ടവരുടെ കഥാകാരനാണ് മന്‍ടോ. മന്‍ടോ ഒരിക്കല്‍ എഴുതി: ''പകല്‍ മുഴുവന്‍ ഗാര്‍ഹിക ജോലികളിലേര്‍പ്പെട്ട് രാത്രി സുഖനിദ്ര പൂകുന്ന കുടുംബിനിക്ക് എന്റെ നായികയാവാന്‍ കഴിയില്ല. രാത്രി ഉറക്കമിളയ്ക്കുകയും പകലുറക്കത്തില്‍ ഉമ്മറപ്പടിയില്‍ കാത്തു നില്ക്കുന്ന വാര്‍ദ്ധക്യത്തെ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുകയും ചെയ്യുന്ന ഒരു തെരുവു വേശ്യക്ക് എന്റെ സര്‍ഗ്ഗശക്തിയെ തൊട്ടുണര്‍ത്താനാവും. ആ കണ്‍പോളകളിലുറഞ്ഞുപോയ അനേകം രാത്രികളിലെ ഉറക്കവും അവളുടെ മുന്‍കോപവും വായില്‍ നിന്നു പുറപ്പെടുന്ന ഭര്‍ത്സനങ്ങളും ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ ആകര്‍ഷിക്കണം.''.